മരണം നിസ്സാരം




അവളെ ഞാൻ ആദ്യമായി കണ്ടത് ഏകദേശം രണ്ടുവർഷം മുൻപാണ്‌, ഞങ്ങൾ പുതിയ ഫ്ലാറ്റിലേക്ക് മാറിയ സമയം. ഓഫീസിലേക്കുള്ള ബസ്പിടിക്കാനായി വീട്ടിൽ നിന്നും റോഡിലേക്കുള്ള ഇടവഴിയിൽ അവളെ കാണാം. ഒരു ചായം മങ്ങിയ പച്ച പ്ലാസ്റ്റിക് കുടവുമായി അവളുണ്ടാകും പൈപ്പിൻ ചുവട്ടിൽ.

അവൾക്കു ഏകദേശം നാലു നാലര അടി ഉയരം കാണും. ഇളം കറുത്ത കറുത്ത നിറം. വാരിവലിച്ചിട്ടിരിക്കുന്ന മുടി ഏകദേശം മുതുകിന്റെ പകുതിയോളം, ചെറുതായി ജടപിടിച്ച ചെമ്പൻ മുടി. ഒരുതരം നിസ്സംഗഭാവം സ്ഥായിയായി അവളുടെ മുഖത്തു കാണാം. വളരെ മെലിഞ്ഞ ശരീരവും, വികസിക്കാത്ത മാറും, അവൾ പത്തു പന്ത്രണ്ട് വയസുള്ള ഒരു കിട്ടിയാണെന്ന നിഗമനത്തിൽ എന്നെ എത്തിച്ചു.

വൈകുന്നേരങ്ങളിൽ ചില ദിവസം അവളെ കാണാറുണ്ട്. റോഡിന്റെ ഒരു വശത്തുള്ള ഒറ്റമുറി കൂരയുടെ മുന്നിൽ തുണി തിരുമ്പിക്കൊണ്ട് നിൽക്കുന്നത് അല്ലെങ്കിൽ അസ്തമയ സൂര്യന്റെ ചൂട് ആസ്വദിച്ചുകൊണ്ട് അവൾ തന്റെ മുടി ജഡകളഞ്ഞു ചീകി ഒതുക്കക്കുമ്പോൾ. അവളുടെ നിസ്സംഗത എന്നിൽ ഒരുപാട് ചിന്തകൾ ഉണർത്താറുണ്ടായിരുന്നു.

അവളുടെ കുടിൽ ഒരു ഒറ്റ മുറി മാത്രം ഉള്ള ഒന്നായിരുന്നു. പല സ്ഥലത്തും ഏച്ചുകെട്ടലുകളും, നിലവാരം കുറഞ്ഞ കേടുപാട് തീർക്കലുകളും കാണാമായിരുന്ന ആ കുടിലിന്റെ യഥാർത്ഥ രൂപം കേടുപാട് തീർക്കലുകളിൽ മറഞ്ഞുപോയിരുന്നു. പരസ്യ ഫ്ളക്സുകൾ, ഓടിന്റെ കഷ്ണങ്ങൾ ആസ്ബസ്റ്റോസ് കഷ്ണങ്ങൾ എന്നിവയാണ് ഒരു മറ പോലെ അതിനുള്ളിലേക്ക് സൂര്യ പ്രകാശം കടക്കാതെ സംരഷിച്ചിരുന്നത്. ഒറ്റവാതിലിന്റെ കതകുകൾ പഴയ വിജാവരിയിൽ തുങ്ങി നിന്നു. ഇലെക്ട്രിസിറ്റി അവൾക്കൊരു ആര്ഭാടമായിരുന്നത് കൊണ്ടാകാം ചില വൈകുന്നേരങ്ങളിൽ മെഴുകുതിരി വെട്ടത്തേക്കാളും കുറഞ്ഞ ഒരു മഞ്ഞ വെളിച്ചം കുടിലിൽ കാണാമായിരുന്നു.

അവളുടെ വീടിനെ അപ്പുറത്തെ സൈഡിൽ ഒരു സ്ത്രീയും കൂടി താമസിക്കുന്നുണ്ടായിരുന്നു. വയസായായി കുനുപിടിച്ച അവരുടെ മുടി വെളുത്തു കുരുവിക്കൂടുപോലെ ജടകെട്ടിയതായിരുന്നു. അത് അവളുടെ അമ്മുമ്മയായിരിക്കുമെന്ന്എനിക്കു എന്തുകൊണ്ടോ തോന്നി. എല്ലാ ദിവസവും വെള്ളമെടുക്കാൻ രണ്ടുപേരും കാണും. കുഴിയിൽ പൊങ്ങിണിക്കുന്ന സർക്കാരിന്റെ പൈപ്പിൽ നിന്ന് മുകളിലേക്ക് കുതിക്കുന്ന വെള്ളത്തിനെ കൈകൊണ്ടു ദിശതിരിച്ചു പത്രത്തിലേക്കു വീഴ്ത്തുന്നതിൽ അമ്മുമ്മ വിദഗ്ദ്ധയായിരുന്നു. നിറയുമ്പോൾ പെൺകുട്ടി നിറഞ്ഞ പത്രത്തിലെ വെള്ളവും എടുത്തു കുടിലിലേക്ക് നടക്കും. അമ്മുമ്മ അടുത്ത പത്രം നിറക്കാനും. ഗവണ്മെന്റിന്റെ സഹത്പവെള്ളത്തിന്റെ ശക്തി കുറവായ ദിവസങ്ങളിൽ അത് പൈപ്പിൽനിന്നു ഒലിച്ചിറങ്ങി ചുറ്റുമുള്ള കുഴിയിൽ നിറയുന്നു. വെള്ളം ചെറിയ പത്രം കൊണ്ട് കോരി അവർ വലിയ പാത്രത്തിൽ നിറയ്ക്കും.

എനിക്ക് എന്നും അത്ഭുദമായിരുന്നത് അവർ എങ്ങനെ ജീവിക്കുന്നു എന്ന ചിന്തയാണ്. അവരാരും ഇരക്കുന്നത് ഞാൻ കണ്ടിട്ടില്ല, ജോലിചെയ്യുന്നതും. അങ്ങനെ ഇരിക്കെ ഒരുദിവസം അവൾ ഒരരലിറ്റർ പാലിന്റെ കവരുമായി കുടിലിലേക്ക് നടക്കുന്നത് കണ്ടു. ചെറിയ സന്തോഷം അവളുടെ മുഖത്തും ഒരു മൂളിപ്പാട്ടിന്റെ ഈണം അവളുടെ ചുണ്ടിലും തത്തിക്കളിച്ചു. ഒരു നല്ലദിവസത്തിന്റെ സന്തോഷം എനിക്കും തോന്നി. അവളെ ചുറ്റിപ്പറ്റിയുള്ള നിഗുഢതകൾ എപ്പോഴും എന്നെ ഭാവനയുടെ കയങ്ങളിലാക്കിയിരുന്നു.

ദിവസം എനിക്ക് ശെരിക്കും ഓർമയുണ്ട്. അവളുടെ അമ്മുമ്മയും ആയി BMW കാറിലെത്തിയ പച്ചപരിഷ്കാരിയും സംസാരിച്ചത് കണ്ട ദിവസം. അന്ന് വൈകിട്ട് ജോലികഴിഞ്ഞെത്തിയപ്പോഴ്യ്ക്കും അവളുടെ കുടിലിനപ്പുറത്തു  താമസിച്ചിരുന്ന കുടിയേറ്റക്കാരുടെ ഭൂമി കിളച്ചു മറിച്ചിരുന്നു .ഒരു ജെസിബി കൊമ്പുകളിൽ ഇലകളില്ലാത്ത മരത്തിന്റെ തണലിൽ വിശ്രമിച്ചു. കൂട്ടിൽ വെള്ളം കയറുമ്പോൾ മുട്ടകളും എടുത്തുകൊണ്ടോടുന്ന ഉറുമ്പുകളെ ഓർമിപ്പിക്കുന്ന രീതിയിൽ കൂറേ മനുഷ്യർ കിട്ടിയ സാധനങ്ങൾ നുള്ളിപ്പറക്കുന്നുണ്ടായിരുന്നു. റോഡിന്റെ അപ്പുറത്തെ സൈഡിൽ ഉണ്ടായിരുന്ന സ്ഥലത്തെ കുടിലുകളെല്ലാം പൊളിച്ചടുക്കിയിട്ടും അവളുടെ കുടിൽ അതുപോലെ നിന്നു. എന്റെ ഭാവനയിൽ ഞാൻ ഒരു കഥ മെനഞ്ഞു. ഭൂമി മൊത്തവും അമ്മുമ്മയുടേതാകുമെന്നും അവരുടെ മുടിയനായ പുത്രന്മാർ ഭാഗംകിട്ടിയതും കൊണ്ട് അവരെ ഉപേക്ഷിച്ചു പോയതാകുമെന്നും.

ചില ദിവസങ്ങളിൽ അവളെപ്പറ്റിയുള്ള ചിന്തകൾ എന്നെ അസ്വസ്ഥമാക്കാറുണ്ട്. ആരാണ് അവളുടെ അച്ഛനും അമ്മയും? അവർ മരിച്ചതാകുമോ അതോ അവൾ ഉപേഷിക്കപ്പെട്ടതാകുമോ? അവളെ ആരാകും കല്യാണം കഴിക്കുക? ഒരുപാടു ചോദ്യങ്ങൾ.. അതിന്റെ ഉത്തരങ്ങൾ ഞാൻ തന്നെ അപ്പോഴത്തെ മാനസികാവസ്ഥ അനുസരിച്ചു ഭാവനയിൽ ഉണ്ടാക്കിയിരുന്നു.

കുറച്ചു നാളായി പൈപ്പ് വെള്ളം താമസിച്ചാണ് വരുന്നതെന്ന് തോന്നുന്നു. കുഴിയിൽ നുന്നും ഉന്തി നിൽക്കുന്ന പൈപ്പിന്റെ കീഴിൽ ഊറ്റു കാണാറില്ല, അതുകൊണ്ടു തന്നെ അവളും അമ്മുമ്മയും. ജോലികഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് ഇരുട്ട് വിഴുങ്ങിയ വഴികളിലൂടെ നടക്കുമ്പോൾ, കാലങ്ങളിൽ അവളുടെ കുടിലും അവളും എന്റെ ശ്രേദ്ധയിൽ പെട്ടതേയില്ല. മൊബൈൽ ഫോണിന്റെ മാസ്മരികതയിൽ ഫോവേഡ് ചെയ്തുകിട്ടിയ മെസ്സേജുകൾ ആസ്വദിച്ചു നടക്കുമ്പോൾ കുഴികളിൽ പെട്ട് വേദനിക്കുന്ന കാലിനെ പോലും മറക്കുന്ന എനിക്ക് അവൾ ഒട്ടും പ്രെധാനപ്പെട്ടതേ ആയിരുന്നില്ല.

ഇന്ന് ഞാൻ വരുമ്പോൾ അവളുടെ വീടിനു മുന്നിലെ ചെറിയ മുറ്റത്തു ഒരു പോലീസുകാരനെ കണ്ടു, നാല്പത്തിനടുത്തു പ്രായം തൊന്നിക്കുന്ന വെള്ള പൈജാമ ധരിച്ച ഒരാളോടൊപ്പം. അവളുടെ അമ്മുമ്മയും മറ്റൊരു സ്ത്രീയും റോഡിൽ നിന്നുകൊണ്ട് മുറ്റത്തെക്കു തുറിച്ചു നോക്കുന്നു.  ഒരു വെള്ള മാരുതി ഓമ്നി അതിന്റെ പുറകിലത്തെ ഡോർ തുറന്നുവെച്ച നിലയിൽ അടുത്തുതന്നെ റോഡിൽ നിർത്തിയിട്ടിരുന്നു. കുറെ സ്ത്രീകളും ഒന്നുരണ്ടു പുരുഷന്മാരും കുറച്ചു ദൂരെയായി ആകാംഷയോടെ സ്ഥിതിഗതികൾ വീഷിക്കുന്നുണ്ടായിരുന്നു, എങ്കിലും ആരും കുടിലിനടുത്തേക്ക് വന്നതേയില്ല. അവളുടെ അമ്മുമ്മക്ക് അപ്പോൾ കൂനുണ്ടായിരുന്നില്ല, മാത്രമല്ല അവർക്കു കൂടുതൽ ചെറുപ്പം തോന്നിച്ചു. ഇലക്ട്രിക്ക് പോസ്റ്റിലെ വഴിവിളക്കുകൾ പെട്ടന്ന് കത്തി.

പോലീസുകാരൻ പൈജാമ ധരിച്ച പുരുഷനെ ഒന്ന് ഉന്തി അവളുടെ കുടിലിലേക്ക് നടക്കാൻ തുടങ്ങി. പോലീസുകാരനെ മുറുമുറുപ്പ് കേട്ടിട്ടാകണം പൈജാമക്കാരൻ തറയിൽ കിടന്ന ചാക്ക് വലിച്ചുമാറ്റി. എന്റെ മനസ്സിൽ ഒരു ഞെട്ടൽ ഉണ്ടായി. അവൾ അവിടെ കിടക്കുന്നു. അവളുടെ നഗ്നമായ കാലിന്റെ മുഗൾഭാഗത്തിന്റെ കുറച്ചുഭാഗം മാത്രം മറച്ചതു അവളുടെ ചുരിദാറിന്റെ ടോപ് ആയിരുന്നു. അലസമായി കിടന്ന നഗ്നമായ കണംകാലുകൾക്ക് വെളുത്ത നിറമായിരുന്നു. എനിക്ക് അവരുടെ കാര്യങ്ങളിൽ ഒരു താല്പര്യവും ഇല്ലെന്നു എന്നോടുതന്നെ പറഞ്ഞുകൊണ്ട്, കാഴ്ചകൾ കണ്ണീരിനാൽ മറക്കപ്പെട്ട് ഞാൻ മുന്നോട്ടു നടന്നു. ഓമ്നിയുടെ ഡോർ അടഞ്ഞ ശബ്ദം എന്റെ പുറകിലായി കേട്ടു. ഒരുകൂട്ടം ചോദ്യങ്ങൾ തെനീച്ചക്കൂടിന്റെ മുരൾച്ചയോടെ എന്റെ തലയിലേക്ക് ഇരച്ചു കയറി. തിരിഞ്ഞു നോക്കിയപ്പോഴേക്കും അവിടെല്ലാം വിജനമായിക്കഴിഞ്ഞിരുന്നു.


Comments